തിരുവനന്തപുരം: ഉദയംപേരൂർ കണ്ടനാട് പ്രവർത്തിക്കുന്ന യോഗ പരിശീലന കേന്ദ്രത്തിലെ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അന്യമതസ്ഥനുമായുള്ള വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാനായി തന്നെ തടങ്കലിലാക്കി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസിലെ അഞ്ചാം പ്രതിയും സ്ഥാപന നടത്തിപ്പുകാരനുമായ ശ്രീരാജാണ് അറസ്റ്റിലായത്.
കണ്ണൂർ പയ്യന്നൂർ സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പീഡനമേറ്റുവാങ്ങി രക്ഷപെട്ട യുവതിയാണ് പരാതി നല്‍കിയത്. വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാനായി ഉദയംപേരൂരുള്ള കണ്ടനാട് യോഗ പരിശീലന കേന്ദ്രത്തില്‍ എത്തിച്ച യുവതിക്കാണ് തടങ്കലില്‍ പീഡനമേറ്റത്.
വക്കീലായ യുവതി അന്യമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സഹോദരിയുടെ ഭര്‍ത്താവ് ആണ് യുവതിയെ യോഗകേന്ദ്രത്തില്‍ എത്തിച്ചതെന്ന് പറയുന്നു.
തുടര്‍ന്ന് ഒരു മാസത്തോളം ഈ കേന്ദ്രത്തില്‍ യുവതിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു എന്നും ദേഹോപദ്രവം ഏല്പ്പിച്ചുവന്നതായും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് നടത്തിപ്പുകാരന് ഗുരുജി എന്ന് വിളിക്കുന്ന മനോജ്, നടത്തിപ്പുകാരന് ശ്രീജേഷ്, സഹോദരി ഭര്‍ത്താവ് മനു, ട്രയിനര്‍മാരായ സുജിത്, സുമിത, ലക്ഷ്മി എന്നിവര്‍ക്ക് എതിരെയാണ് പോലീസ് കേസെടുത്തത്.
65 ഓളം പെണ്‍കുട്ടികളെയാണ് ഇവിടെ തടങ്കലില്‍ ഇട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതെന്ന് ഈ കേന്ദ്രത്തില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടി പറയുന്നു. മതം മാറിപോകുന്ന പെണ്‍കുട്ടികളെ ഹിന്ദുസനാതന ധര്‍മം പഠിപ്പിക്കുന്നതിനാണത്രെ തൃപ്പൂണിത്തുറ കണ്ടനാടുള്ള യോഗാ കേന്ദ്രത്തില്‍ ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ യുവാവ് മതം മാറി ഹിന്ദുവാകണമെന്നും അല്ലെങ്കില്‍ വിവാഹ ബന്ധം വേര്‍പെടുത്തി പെണ്‍കുട്ടി ഹിന്ദുമതത്തിലേക്ക് തിരിച്ച് വന്ന് ഹിന്ദു യുവാവിനെ വിവാഹം കഴിക്കണമെന്നും കേന്ദ്രത്തിലുള്ള മനോജ് ഗുരുജിയും സംഘവും ആവശ്യപ്പെട്ട് തന്നെ മര്‍ദ്ദിച്ചതായി പെണ്‍കുട്ടി പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ