കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് പിടികൂടി. രാമന്തളി സ്വദേശികളായ സത്യൻ, നിതിൻ എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ ഏഴ് പ്രതികളാണ് ഉള്ളത്.
ശേഷിച്ച മൂന്ന് പ്രതികൾക്കായുള്ള തിരച്ചിലിലാണ് പൊലീസ്. സംഭവത്തിൽ നേരത്തേ പിടിയിലായ രാമന്തളി സ്വദേശി റിനീഷ് കുറ്റം സമ്മതിച്ചിരുന്നു. സിപിഎം പ്രവർത്തകൻ ധൻരാജിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ബിജുവിനെ വധിച്ചതെന്നും രാമന്തളി സ്വദേശിയായ റിനീഷ് പൊലീസിന് മൊഴി നൽകിയത്. ധനരാജിന്റെ അടുത്ത സുഹൃത്തും ഡ്രൈവറുമായിരുന്നു റിനീഷ്.
രാമന്തളി സ്വദേശി അനൂപാണ് ഒന്നാം പ്രതി. രജീഷ്, പ്രജീഷ്, ജ്യോതിഷ് എന്നിവരാണ് കേസിലെ ഇനി പിടിയിലാകാനുള്ള പ്രതികൾ. അനൂപും റിനീഷും ചേർന്നാണ് ബിജുവിനെ ആക്രമിച്ചത്. സത്യൻ, രജീഷ്, പ്രജീഷ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ജ്യോതിഷും നിതിനും ബൈക്കിൽ ബിജുവിനെ പിന്തുടരുകയായിരുന്നുവെന്നാണ് പിടിയിലായവർ നേരത്തേ മൊഴി നൽകിയത്.
ഏഴു പേർ ചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്ന് കൊല്ലപ്പെട്ട ബിജുവിന്റെ സുഹൃത്ത് പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ ഉടമ, കാർ വാടകയ്ക്ക് നൽകാൻ സഹായച്ച ആൾ എന്നിവരടക്കം മൂന്ന് പേർ ഇന്നലെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞത്.
സി.പി.എം പ്രവർത്തകൻ കുന്നരു കാരന്താട്ടെ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ 12ാം പ്രതിയാണ് ബിജു. ഇയാൾക്കൊപ്പമുണ്ടായിരുന്ന രാജേഷും ഇതേ കേസിൽ പ്രതിയാണെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ച ബൈക്കിൽ കാറിടിപ്പിച്ച ശേഷം രണ്ട് പേർ ചേർന്ന് ബിജുവിനെ വെട്ടുകയായിരുന്നു.
ധൻരാജിനെ കൊലപ്പപെടുത്തിയ സംഭവത്തിന് ശേഷം ബിജുവിനും കേസിലെ മറ്റ് പ്രതികൾക്കും നേരെ വധഭീഷണി നിലനിന്നിരുന്നു. കഴിഞ്ഞ ആഴ്ച വരെ ഇവർക്ക് പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഈ പൊലീസ് കാവൽ പിൻവലിച്ചു. ഇതോടെ നാട്ടിൽ നിന്നും മാറി നിൽക്കാൻ ബിജു തീരുമാനിച്ചിരുന്നു. ഇതിനായി മംഗലാപുരത്ത് പോയി ജോലി ശരിയാക്കി തിരികെ വരും വഴിയാണ് ആക്രമണം നടന്നത്.
ബിജുവിനെ പിന്തുടർന്നാണ് സംഘം കൊലപ്പെടുത്തിയതെന്നാണ് സംശയം. ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം പതിയിരുന്നാണ് ആക്രമണം നടത്തിയതെന്നാണ് സംശയം. തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സുധാകരനാണ് അന്വേഷണത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ