തിരുവനന്തപുരം: ദേര സച്ച സൗദ തലവൻ റാം റഹീമിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടന്ന കലാപത്തിന് പിന്നിൽ കോടതിയാണെന്ന ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖമാണ് വെളിപ്പെടുത്തുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇരയെ അധിക്ഷേപിച്ചു വേട്ടക്കാരനെ രക്ഷിക്കാനുള്ള ഈ നീക്കം ക്രിമിനൽ കുറ്റമാണെന്നും സാക്ഷി മഹാരാജിലൂടെ പ്രകടമാകുന്നത് സംഘപരിവാറിന്റെ നയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജമാ മസ്ജിദ് തലവന്‍ ഷാഹി ഇമാമിനെ ഈ വിധത്തില്‍ ശിക്ഷിക്കാന്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോ തയാറാകുമോ എന്ന ചോദ്യത്തിലൂടെ സംഘപരിവാറിന് വേണ്ടപ്പെട്ടവർ നിയമത്തിനു അതീതരാണ് എന്നാണ് ഈ എം പി പ്രഖ്യാപിക്കുന്നതെന്നും പിണറായി വിജയൻ ആരോപിക്കുന്നു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി സംഘപരിവാറിനെതിരെ ആഞ്ഞടിച്ചത്.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണ രൂപം:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന ബിജെപി പാർലമെന്റംഗം സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖമാണ് വെളിപ്പെടുത്തുന്നത്. ബലാൽസംഗ കേസില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിംഗിനെ ശിക്ഷിച്ചത് ‘ഇന്ത്യന്‍ സംസ്കാരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇപ്പോള്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് കോടതിയാണ് ഉത്തരവാദിയെന്നു”മാണ് ബി ജെ പി പാർലമെന്റംഗം സാക്ഷി മഹാരാജ് പ്രതികരിച്ചത്.
കോടതി വിധി വന്നയുടന്‍ ആരംഭിച്ച അക്രമ സംഭവങ്ങൾ കൂട്ടക്കൊലയായും അനിയന്ത്രിത കലാപമായും മാറിയപ്പോഴാണ് ബി ജെപി നേതാവിന്റെ പ്രതികരണം വന്നത്. കോടിക്കണക്കിന് ജനങ്ങള്‍ ദൈവമായി കാണുന്ന റാം റഹീമോ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയോ ശരി എന്ന സാക്ഷി മഹാരാജിന്റെ ചോദ്യം ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും ക്രൂര പരിഹാസവുമാണ്. ഇരയെ അധിക്ഷേപിച്ചു വേട്ടക്കാരനെ രക്ഷിക്കാനുള്ള ഈ നീക്കം ക്രിമിനൽ കുറ്റമാണ്. ജമാ മസ്ജിദ് തലവന്‍ ഷാഹി ഇമാമിനെ ഈ വിധത്തില്‍ ശിക്ഷിക്കാന്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോ തയാറാകുമോ എന്ന ചോദ്യത്തിലൂടെ സംഘപരിവാറിന് വേണ്ടപ്പെട്ടവർ നിയമത്തിനു അതീതരാണ് എന്നാണ് ഈ എം പി പ്രഖ്യാപിക്കുന്നത്. ഇത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും വർഗീയതയുടെ നഗ്നമായ പ്രകാശനവും കലാപകാരികൾക്കുള്ള പ്രോത്സാഹനവും ആണ്.
ഗോഡ്സെ ദേശീയവാദിയാണെന്നും ഗാന്ധിജിയോടൊപ്പം ആദരിക്കേണ്ട വ്യക്തിയാണെന്നും പറഞ്ഞതടക്കം പ്രകോപനപരമായ നിരവധി പ്രസ്താവനകൾ നടത്തുകയും അനേകം ക്രിമിനൽ കേസുകളിൽ കുറ്റാരോപിതനാവുകയും ചെയ്ത സാക്ഷി മഹാരാജ് സംഘപരിവാറിന്റെ നാവാണ്. സാക്ഷി മഹാരാജിലൂടെ പ്രകടമാകുന്നത് അത് കൊണ്ട് തന്നെ സംഘ പരിവാറിന്റെ നയമാണ്. സാക്ഷിയെ തള്ളിപ്പറയാൻ തയാറാകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഉള്ള ബിജെപി-ആർഎസ്എസ് നേതൃത്വം മൗനം കൊണ്ട് അതിനു സമ്മതം നൽകുകയാണ്.
എഎന്‍ഐക്കു നല്കിയ പ്രസ്താവനയില്‍ ആണ് ബിജെപി എംപി കോടതിക്കെതിരെ രംഗത്തെത്തിയത്. ‘ഒരാള്‍ക്കു മേല്‍ ലൈംഗിക ചൂഷണം ആരോപിക്കപ്പെടുന്നു. എന്നാല്‍ കോടിക്കണക്കിന് ആളുകള്‍ അയാള്‍ക്കൊപ്പം നില്ക്കുന്നു. എന്തുകൊണ്ടാണ് ഈ മനുഷ്യരുടെ ശബ്ദം കേള്‍ക്കാതെ പോകുന്നത്’ എന്നായിരുന്നു.
ഹരിയാനയില്‍ എന്ത് സംഘര്‍ഷം നടന്നാലും ദേരയിലെ ആളുകള്‍ മാത്രമല്ല, കോടതിയും ഉത്തരവാദിയാണെന്നും സാക്ഷി മഹാരാജ് ആരോപിച്ചു. ഇന്ത്യന്‍ സംസ്കാരത്തെ താറടിച്ചു കാണിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ഇതിനു പുറകില്‍ എന്നും ബിജെപി എംപി പറഞ്ഞു.
സ്വയം പ്രഖ്യാപിത ആള് ദൈവം ഗുര്‍മീത് റാം റഹിം ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് പഞ്ച്കുലയിലെ സിബിഐ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളില്‍ 30 പേര് കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന നിരവധിയിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ