തിരുവനന്തപുരം: മതസ്പർധ വളർത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയ കേസിൽ മുൻ ഡിജിപി ടി.പി.സെൻകുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നതിനെ തുടർന്നാണ് സെൻകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. സെൻകുമാറിനെതിരായ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമത്വം നടന്നെന്നു ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നു. അഭിമുഖം റെക്കോർഡ് ചെയ്തിന്റെ സിഡി വാരിക ലേഖകൻ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ഓൺലൈൻ പ്രസിദ്ധീകരണം എഡിറ്റ് ചെയ്താണു നൽകിയതെന്നു സെൻകുമാർ ആരോപിച്ചിരുന്നു. ഓൺലൈൻ പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയെന്നാരോപിച്ചു തിരുവനന്തപുരം സൈബർ ക്രൈം സ്റ്റേഷനിൽ സെൻകുമാറിനെതിരെ കേസെടുത്ത സാഹചര്യത്തിലാണു നടപടി. അഭിമുഖം റെക്കോർഡ് ചെയ്യാൻ അനുമതി നൽകിയിരുന്നില്ലെന്നും സൗഹൃദ സംഭാഷണമായിരുന്നുവെന്നുമാണു സെൻകുമാറിന്റെ വാദം.
സർവീസിൽനിന്നു വിരമിച്ചശേഷം ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെൻകുമാർ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. ലൗ ജിഹാദ് യാഥാർഥ്യമാണെന്ന് പരാമർശത്തിന്റെ പേരിലാണ് സെൻകുമാറിനെതിരേ നടപടി. നൂറുകുട്ടികൾ ജനിക്കുന്പോൾ 42 പേർ മുസ്ലിം വിഭാഗക്കാരാണെന്ന സെൻകുമാറിന്റെ പരാമർശവും വിവാദമായി.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ